സൗജന്യങ്ങള്‍ നടപ്പിലാക്കാന്‍ 52,000 കോടി വേണം ബജറ്റിൽ മദ്യവില 20 ശതമാനം ഉയര്‍ത്തി കര്‍ണാടക
Friday, July 07, 2023
തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത സൗജനങ്ങള്‍ നടപ്പിലാക്കാനായി നികുതികള്‍ ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍.2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചപ്പോഴാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നികുതികള്‍ ഉയര്‍ത്തിയത്.ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ നികുതി 20 ശതമാനം ഉയര്‍ത്തി.ബിയറുള്‍പ്പടെയുള്ളവയുടെ അധിക തീരുവ 175 ശതമാനത്തില്‍ നിന്ന് 185 ശതമാനമായി ഉയര്‍ത്തും.കോണ്‍ഗ്രസിന്റെ സൗജന്യങ്ങള്‍ അടങ്ങിയ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ 52,000 കോടിയാണ് പ്രതിവര്‍ഷം സര്‍ക്കാരിന് ചെലവാകുക.ഇതിനായാണ് നികുതി ഉയര്‍ത്തിയിരിക്കുന്നത്.202324 സാമ്പത്തിക വര്‍ഷത്തേക്കായി 3.27 ലക്ഷം കോടിയുടെ ബജറ്റാണു സിദ്ധരാമയ്യ അവതരിപ്പിച്ചത്.എല്ലാ വീട്ടിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്ന ഗൃഹ ജ്യോതി, എല്ലാ കുടുംബനാഥകള്‍ക്കും മാസം തോറും 2000 രൂപ നല്‍കുന്ന ഗൃഹ ലക്ഷ്മി,ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 10 കിലോ സൗജന്യ അരി നല്‍കുന്ന അന്ന ഭാഗ്യ, ബിരുദധാരികളായ യുവാക്കള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് മാസം തോറും 3000 രൂപയും തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും നല്‍കുന്ന യുവനിധി,സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ഉചിത പ്രയാണ എന്നീ പദ്ധതികളായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം.224 അംഗ നിയമസഭയില്‍ 135 സീറ്റ് നേടിയാണ് ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസ് ഭരണം പിടിച്ചത്.വികസനത്തിന്റെ ഫലങ്ങള്‍ പാവങ്ങളുമായി പങ്കുവയ്ക്കുകയാണ് സിദ്ധരാമയ്യ വിശദീകരിച്ചു.14 ബജറ്റുകള്‍ അവതരിപ്പിച്ച് ധനമന്ത്രിയെന്ന നിലയില്‍ പുതിയ റെക്കോര്‍ഡും സിദ്ധരാമയ്യ കരസ്ഥമാക്കി.കര്‍ണാടകയിലെ ക്രമസമാധാനം പാലിക്കാന്‍ സര്‍ക്കാര്‍ എപ്പോഴും പ്രതിജ്ഞബദ്ധരാണ്.സദാചാര പൊലീസിങ്ങും വര്‍ഗീയവല്‍ക്കരണവും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.