വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. കരമന സത്യനഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളുടെ മകള്‍ വീട്ടില്‍ കളിയ്ക്കുകയായിരുന്നു. അതിനിടെ ഇടതുകൈയ്യുടെ മൂന്ന് വിരലുകള്‍ കട്ടിളയുടെയും വാതിലിന്റെയും ഇടയില്‍ കുടുങ്ങി ചതഞ്ഞുപോയി.അപ്പോള്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ജനറല്‍ ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ എത്രയും പെട്ടെന്ന് ആവശ്യമാണെന്നും ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തണമെന്നും ജനറല്‍ ആശുപത്രിയില്‍ നിന്ന് നിര്‍ദേശിച്ചു.ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയെങ്കിലും ശസ്ത്രക്രിയ ചെയ്തില്ല. മുറിഞ്ഞു പോയ വിരൽ തുന്നിച്ചേർക്കാൻ വൈകിയാൽ പഴയപടിയാകുമോ ഇല്ലയോ എന്ന ഭയത്തിലായിരുന്നു കുട്ടിയുടെ മാതാപിതാക്കൾ.
അപകടത്തില്‍ പെടുന്നവര്‍ക്കും ഹൃദയാഘാതം സംഭവിച്ച് എത്തുന്നവര്‍ക്കും ഉള്‍പ്പടെ ഒരു തടസവുമില്ലാതെ ഓപ്പറേഷന്‍ തീയ്യേറ്ററിലെത്തുന്നതിന് വേണ്ട സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് പറയുന്നതിനിടയിലാണ് കുരുന്നിനോട് ഈ ക്രൂരത. ആശുപത്രിയിലേക്ക് വരുന്ന ഒരാള്‍ക്ക് എത്രയും പെട്ടന്ന് ചികിത്സ ലഭിക്കണം എന്നതാണ് നികുതി ദായകരായ പൊതുജനങ്ങൾ ആഗ്രഹിക്കുന്നത്.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സാമുഹ്യ മാധ്യമങ്ങളിലൂടെ ഈ സംഭവം ശ്രദ്ധയില്‍ ആരോഗ്യ മന്ത്രി അറിഞ്ഞത്.ഉടന്‍ തന്നെ ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിക്കുകയും ചെയ്തതായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ദിവസവും നടക്കുന്ന ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഇനി ഉണ്ടാകാത്ത തരത്തില്‍ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.