തിരുവനന്തപുരത്ത് പെൺ സുഹൃത്തിനെ കാണാൻ രാത്രി വീട്ടിലെത്തിയ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ വ്യക്തിപരമായ പ്രശ്‌നങ്ങളെന്ന് പൊലീസ്. വീടിന്റെ രണ്ടാം നിലയില്‍ വെച്ചാണ് പേട്ട സ്വദേശിയായ അനീഷ് ജോര്‍ജിന്(19) കുത്തേറ്റത്. കൊല്ലപ്പെട്ട യുവാവും പെണ്‍കുട്ടിയും തമ്മില്‍ പള്ളിയില്‍വെച്ച് പരിചയം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.ആനയറ ഭാഗത്താണ് അനീഷിന്റെ വീട്. രണ്ടു വീടുകളും തമ്മില്‍ ഒരു കിലോമീറ്റര്‍ താഴെ ദൂരം മാത്രമാണ് ഉള്ളത്. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ് അനീഷ് ജോര്‍ജ്.
അനീഷ് രാത്രി വീട്ടിലെത്തിയത് എന്തിന്, നേരത്തെ പ്രശ്‌നം ഉണ്ടായിരുന്നോ എന്നതടക്കമുള്ളത് അന്വേഷിച്ചുവരികയാണെന്ന് പേട്ട പൊലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ലാലുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചത്. ശബ്ദം കേട്ടാണ് എഴുന്നേറ്റതെന്നും ഒരാള്‍ വീട്ടുവളപ്പില്‍ ഉണ്ടെന്നു മനസിലായതായും പൊലീസിനോട് ലാലു പറഞ്ഞു.കള്ളനാണെന്നാണ് കരുതിയതെന്നും കത്തി സുരക്ഷയ്ക്കായി എടുത്തതാണെന്നും ലാലു പറയുന്നു. അടുത്തേക്കെത്തിയപ്പോള്‍ പ്രതിരോധിക്കാനായി കുത്തിയതാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം ലാലു തന്നെയാണ് പേട്ട പൊലീസ് സ്റ്റേഷനില്‍ എത്തി കാര്യം അറിയിച്ചത്.കള്ളനെന്ന് കരുതി ഒരാളെ കുത്തിയെന്നും അയാള്‍ വീട്ടില്‍ കിടക്കുന്നതായും പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി അനീഷിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.